കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്.
അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും.
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകൾ ലഭിച്ചതിനാലെന്ന് റിട്ടയേർഡ് ഐജി എവി ജോർജ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണവും അന്നത്തെ അറസ്റ്റ് ശരി എന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഒരു സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്നും എവി ജോർജ് വ്യക്തമാക്കി.
Most Read: മോഫിയ പർവീൺ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്