കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിതാവ് ദിൽഷാദ് കെ സലീം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി.
ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുഹൈലിന്റെ സഹോദരനിലേക്കും, സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.
മോഫിയ കേസിൽ ആലുവ കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ എറണാകുളം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി രാജീവ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സുഹൈലാണ് ഒന്നാം പ്രതിയായ കേസിൽ സുഹൈലിന്റെ മാതാവ് റുഖിയ രണ്ടാംപ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്‌മഹത്യയിലേക്ക് എത്തിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ. സുഹൈലിന് പുറമെ റുഖിയയും മോഫിയയെ നിരന്തരം മർദ്ദിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നതായും കുറ്റപത്രം വ്യക്‌തമാക്കുന്നു.
Most Read: രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്