തിരുവനന്തപുരം: ഭർത്യപീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ആയിരിക്കെ സസ്‌പെൻഷനിൽ ആയിരുന്ന സുധീറിനെ ആലപ്പുഴ അർത്തുങ്കൽ കോസ്‌റ്റൽ സ്‌റ്റേഷനിലാണ് നിയമിച്ചത്. 32 ഇൻസ്‌പെക്‌ടർമാരെ വിവിധയിടങ്ങളിലേക്ക് മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.
നേരത്തെ കേസിൽ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കടക്കം കത്ത് നൽകിയിരുന്നു. മോഫിയയുടെ ആത്‌മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്ന പോലീസ് ഉദ്യോഗസ്‌ഥനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത് ഗുരുതര വീഴ്‌ചയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത ഉദ്യോഗസ്‌ഥർ കേസ് പുനരന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. ഇതിനിടെയാണ് സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്‌ഥനെ തിരിച്ചെടുത്തത്.
അതേസമയം, കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് മോഫിയയുടെ പിതാവ് ദിൽഷാദ് കെ സലീം രംഗത്തെത്തി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുഹൈലിന്റെ സഹോദരനിലേക്കും, സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.
മോഫിയ കേസിൽ ആലുവ കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ എറണാകുളം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി രാജീവ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Most Read: സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ