തൃശൂർ: കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. തൊട്ടിൽപ്പാലം തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിലാണ് യുവാക്കൾ മൂന്ന് ബൈക്കുകളുമായി അഭ്യാസപ്രകടനം നടത്തിയത്. തൃശൂരിലെ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ ബസിന്റെ സുഗമമായ യാത്ര തടസപ്പെടുത്തും വിധം ഈ പ്രകടനം തുടർന്നു. ഒടുവിൽ ബസ് കുന്നംകുളം അസി.കമ്മീഷണറുടെ ഓഫിസ് വളപ്പിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് യുവാക്കൾ പിൻമാറിയത്.
ഇരുപത് മിനിറ്റോളമാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. കൂടാതെ കുന്നംകുളത്ത് വെച്ച് ഇവർ അസഭ്യം പറഞ്ഞതായും ബസിന്റെ ബോഡിയിൽ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും യാത്രക്കാർ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉൾപ്പടെ ഒട്ടേറെ യാത്രക്കാർ ഈ സമയം ബസിൽ ഉണ്ടായിരുന്നു. ശല്യം രൂക്ഷമായതോടെ ബസ് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് തിരിക്കുകയായിരുന്നു. ഇതോടെ കടന്നുകളഞ്ഞ യുവാക്കളെ പോലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Most Read: ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ