മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്.
ഒടുവില്‍ മണിക്കൂറുകൾക്ക് ശേഷം ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങുകയായിരുന്നു. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാക്കിയ സംഭവങ്ങളുടെ തുടക്കം. ഏഴു മണിയോടെയാണ് 21കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസും അഗ്‌നി രക്ഷാസേനയും സ്‌ഥലത്തെത്തി.
എന്നാല്‍ ഇവരുടെ ശ്രമങ്ങളും ഫലംകണ്ടില്ല. തുടർന്ന് യുവാവിന്റെ ഭാര്യാപിതാവും യുവാവിനെ അനുനയിപ്പിക്കാനായി വീടിന് മുകളില്‍ കയറി. ഇദ്ദേഹം കുഞ്ഞിനെ കൈമാറാന്‍ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് യുവാവ് തന്നെ ഭാര്യാപിതാവിന് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചക്ക് 12.30ഓടെ പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥരും വീടിന് മുകളില്‍ കയറി യുവാവിനെ കീഴടക്കി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്‌ചിതത്വം അവസാനിച്ചത്.
അഞ്ചര മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഇയാള്‍ പരസ്‌പര ബന്ധമില്ലാതെ സംസാരിച്ചിരുന്നതായും മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതായുമാണ് വിവരം. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
Most Read: ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ








































