ലക്നൗ: ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നടപടികൾ സ്വീകരിച്ച് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്.
ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സമാധാനപൂർണമായി നിസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. സമാധാന സമിതികളുടെ യോഗം ചേർന്നു. ഉച്ചഭാഷിണി പ്രശ്നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.
കൂടാതെ പരമ്പരാഗത മതഘോഷ യാത്രകൾക്ക് മാത്രമേ ഇനിമുതൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോഗി ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു. ഹനുമാൻ ജയന്തി ശോഭായാത്രക്കിടെ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read also: സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു