കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ സുധാകരൻ ന്യായീകരിച്ചു.
മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണമെന്ന് വിഡി സതീശനും ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയെ നേതൃത്വം പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
താൻ ഭീഷണിപ്പെടുത്തിയെങ്കിൽ എന്താണെന്ന് കെവി തോമസ് വ്യക്തമാക്കണമെന്ന് കെ സുധാകരനും പ്രതികരിച്ചു. കെവി തോമസിനെതിരായ എഐസിസി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് സുധാകരനും സതീശനും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എഐസിസി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി.
Most Read: കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി