കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു.
സംഭവത്തിൽ അഞ്ച് ഹോട്ടലുകൾക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. ഒരു സ്‌ഥാപനം അടച്ചുപൂട്ടി. രണ്ടു സ്‌ഥാപനങ്ങളിൽ നിന്നും 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. ഷവർമ്മ ഉൾപ്പടെയുള്ള ഭക്ഷണപദാർഥങ്ങൾ, ഐസ് ക്രീം, മറ്റു ശീതള പാനീയങ്ങൾ എന്നിവ നിർമിക്കുകയും ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന കച്ചവട സ്‌ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയത്.
എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്‌റ്റ് ഹിൽ, വെസ്‌റ്റ് ഹിൽ, പുതിയങ്ങാടി, കോർപ്പറേഷൻ പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ, മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി.
അഞ്ച് സ്‌ഥാപനങ്ങൾക്കാണ് അധികൃതർ നോട്ടീസ് നൽകിയത്. ക്ളോക്ക് ടവർ റസ്‌റ്റോറന്റ്- കാരപ്പറമ്പ്, ഹോട്ട് ബൺസ്- കാരപ്പറമ്പ്, കാലിക്കറ്റ് ബേക്കേഴ്സ് ആൻഡ് കേക്ക്‌സ് ഈസ്‌റ്റ് ഹിൽ, മമ്മാസ് ഏന്റ് പപ്പാസ്- ബീച്ച്, ട്രീറ്റ് ഹോട്ട് ഏന്റ് കൂൾ അരീക്കാട് എന്നീ സ്‌ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
ഇവയിൽ വളരെ വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ചിരുന്ന പപ്പാസ് എന്റ് മമ്മാസ് ആണ് താൽക്കാലികമായി അടച്ചുപൂട്ടിയത്. പരിശോധന നടത്തിയ ഹോട്ട് ബൺസ്- കാരപ്പറമ്പ്, പപ്പാസ് ആൻഡ് മമ്മാസ്- ബീച്ച് എന്നിവിടങ്ങളിൽ നിന്നാണ് 35 കിലോഗ്രാം പഴകിയതും മനുഷ്യോപയോഗ യോഗ്യമല്ലാത്തതും എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞതുമായ മാംസം കണ്ടെത്തി നശിപ്പിച്ചത്.
Most Read: പിടിയുടെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരം; ഉമ തോമസ്







































