കൊച്ചി: ആം ആദ്മി പാർട്ടിക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ട്വന്റി 20യും പിൻമാറി. രാഷ്ട്രീയമായി ഒരു ചലനവും ഉണ്ടാക്കാത്ത തിരഞ്ഞെടുപ്പാണ് ഇതെന്നും രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മൽസരത്തിൽ നിന്ന് പിൻമാറുകയാണെന്നും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് അറിയിച്ചു.
സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഈ മാസം 15ന് കൊച്ചിയിൽ എത്തുന്നുണ്ട്. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കാണ് ഈ അവസരത്തിൽ ട്വന്റി 20യും ആം ആദ്മിയും പ്രാധാന്യം നൽകുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തിരെഞ്ഞെടുപ്പ് മൽസരത്തിനിറങ്ങാമെന്നാണ് ആം ആദ്മി ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ്. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മൽസരം ഉപതിരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്തേക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്നും നേതാക്കൾ അറിയിച്ചു.
Most Read: വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി