ന്യൂഡെൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി കാവി പതാകയും പ്ളക്കാർഡുകളുമേന്തി മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നു. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡണ്ട് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യഥാർഥത്തിൽ വിക്രമാദിത്യ രാജാവ് പണി കഴിപ്പിച്ച വിഷ്ണു സ്തംഭമാണെന്ന് കുത്തബ് മിനാറെന്ന് ഭഗ്വാൻ ഗോയൽ അവകാശപ്പെട്ടു.
‘‘വിക്രമാദിത്യ മഹാരാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് കുത്തബുദ്ദീന്‍ ഐബക് ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം ഐബക് നശിപ്പിച്ചു. അതുകൊണ്ടുതന്നെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഭഗ്വാൻ ഗോയൽ വ്യക്തമാക്കി.
അതേസമയം, കുത്തബ് മിനാർ വളപ്പിൽ ഹിന്ദു – ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നും പഴയകാലത്തെ തെറ്റുകളുടെ പേരിൽ നിലവിലെ സമാധാനാവസ്ഥ തകർക്കാൻ സാധിക്കില്ലെന്നും സിവിൽ കോടതി ജഡ്ജി നേഹാ ശർമ വ്യക്തമാക്കി. മെഹ്റോളിയിൽ കുത്തബ് മിനാർ നിലനിൽക്കുന്ന സ്ഥലം മുൻപു ക്ഷേത്രസമുച്ചയം ആയിരുന്നെന്ന് വാദിച്ച് അഡ്വ. വിഷ്ണു എസ് ജെയിനാണ് ഹരജി നൽകിയത്.
യുനെസ്കോ അംഗീകരിച്ച പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാര്‍. ഡെല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യ രാജാവായ മുഗള്‍ ഭരണാധികാരി കുത്തബുദ്ദീന്‍ ഐബക് ആണ് കുത്തബ് മിനാര്‍ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്റെ നിര്‍മാണം. അതേസമയം, ഈ വര്‍ഷമാദ്യം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ യഥാർഥത്തില്‍ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചെതന്നും തകര്‍ത്ത 27 ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.
കൂടാതെ തലസ്ഥാന നഗരത്തിൽ മുഗൾ രാജാക്കൻമാരുടെ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ കേന്ദ്രങ്ങളായ അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസീബ് ലെയ്ൻ, തുഗ്ളക് ലെയ്ൻ തുടങ്ങിയവയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു. ഇവയുടെ പേരുകൾ മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിങ്, വാൽമീകി മഹർഷി, ജനറൽ വിപിൻ റാവത്ത് തുടങ്ങിയവരുടെ പേരുകളിലേക്കു മാറ്റണമെന്നാണ് ആവശ്യം.
Read also: ‘അവൻ ഉണ്ടായിരുന്നെങ്കിൽ’; അഭിമാനമെന്ന് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്