ന്യൂഡെല്‍ഹി: ഡാനിഷ് സിദ്ദിഖി വീണ്ടും പുലിറ്റ്സര്‍ ജേതാവായതിൽ അഭിമാനമുണ്ടെന്ന് പിതാവ് അക്‌തർ സിദ്ദിഖി. അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ സമയത്ത് കുടുംബം ഡാനിഷ് സിദ്ദീഖിയെ മിസ് ചെയ്യുന്നുണ്ടെന്നും പിതാവ് പറഞ്ഞു.
‘ഇതൊരു സമ്മിശ്ര വികാരമാണ്. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അവാര്‍ഡില്‍ സന്തോഷിക്കുമായിരുന്നു. അര്‍പ്പണമനോഭാവം, കഠിനാധ്വാനം തുടങ്ങിയവയിലൂടെ അവന്‍ ഞങ്ങളുടെ കുടുംബത്തിനും പത്രപ്രവര്‍ത്തക സമൂഹത്തിനും അഭിമാനമായി,’ അക്‌തര്‍ സിദ്ദിഖി പിടിഐയോട് പറഞ്ഞു.
രണ്ടാം കോവിഡ് തരംഗത്തില്‍ മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ദുരിത ചിത്രം ലോകത്തിന് കാണിച്ചുകൊടുത്തതിനാണ് ഡാനിഷിന് പുരസ്‌കാരം ലഭിച്ചത്. ലോക മനഃസാക്ഷിയെ മുഴുവന്‍ വേദനിപ്പിച്ച ചിത്രമായിരുന്നു അത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്‌കാരം. ജൂലൈ 16നാണ് പാക്-അഫ്‌ഗാഗാൻ അതിർത്തിയിൽ വച്ച് അഫ്‌ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘർഷം പകർത്തുന്നതിനിടെ ഡാനിഷ് സിദ്ദിഖിയുടെ കൊല്ലപ്പെടുകയായിരുന്നു.
ഇദ്ദേഹത്തെ കൂടാതെ അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നീ ഇന്ത്യക്കാർക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിലെ മാദ്ധ്യമ പ്രവർത്തകരാണ് ഇവർ. കോവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. കോവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ലോകത്തെ തന്നെ അമ്പരിപ്പിച്ചവയാണ്.
ഡെൽഹി സ്വദേശിയാണ് അദ്‌നാൻ അബീദി. നേരത്തെ അബീദിയും ഡാനിഷ് സിദ്ദിഖിയും ചേർന്ന് 2018ലും റോയിറ്റസിന് വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യൻ അഭയാർഥികളുടെ നിസഹായത ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേർന്ന് പകർത്തിയത്. സന ഇർഷാദ് കശ്‌മീർ സ്വദേശിനിയാണ്. ഫീച്ചർ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്‌കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.
Read also: ശ്രീലങ്കയില്‍ കലാപം രൂക്ഷം; നാവിക താളവത്തില്‍ അഭയം തേടി മഹിന്ദ