കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. പ്രതിഷേധക്കാര്‍ ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചു. ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു മുന്നിൽ പ്രതിഷേധക്കാർ സംഘടിച്ചതോടെ മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. മഹിന്ദയേയും കുടുംബത്തേയും ഹെലികോപ്റ്ററില്‍ നാവിക താവളത്തിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ ഉൾപ്പടെ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ പെട്രോൾ ബോംബെറിഞ്ഞിരുന്നു.
ഇന്നലെ രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 210 ആയി. സംഘർഷ സ്‌ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഒരു ഭരണപക്ഷ എംപിയും കൊല്ലപ്പെട്ടിരുന്നു. അമരകീർത്തി അതുകോരളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ ഭരണപക്ഷ എംപി അമരകീർത്തി അതുകോരള വെടിയുതിർക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പാർലമെന്റ് മാർച്ചും അക്രമാസക്‌തമായിരുന്നു.
Read also: യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; രാഹുല്‍ ദ്രാവിഡ്