കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ മീനച്ചിലാർ കരകവിഞ്ഞു. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.
മൂന്നിലവ് രണ്ടാറ്റുമുന്നി- വാകക്കാട് റോഡിൽ വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, അരുവിത്തറ കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു.
ഏറ്റുമാനൂർ, പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലാക്ക് സമീപം മൂന്നാനിയിൽ വെള്ളം കയറി. പാലാ- തൊടുപുഴ റോഡിൽ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ- രാമപുരം റോഡിൽ കരൂരിലും വെള്ളം കയറി. ഗതാഗത തടസം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.
മണിമലയാറ്റിലും വെള്ളം ഉയർന്നിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. ഇന്ന് രാവിലെയോടെ മഴ കുറഞ്ഞു. അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Most Read: വൈറലായി ജയിലിലെ ഡോഗ് സ്ക്വാഡിന്റെ ‘ചാമ്പിക്കോ’