തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലാവസ്‌ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്‌തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധം ശക്‌തിപ്പെടുത്താന്‍ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിലെ പനി ക്ളിനിക്കുകള്‍ ശക്‌തിപ്പെടുത്തും. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സ്‌ഥാപിക്കും. നേരത്തെയുള്ള ചികിൽസയാണ് ഈ രണ്ട് രോഗങ്ങള്‍ക്കും ആവശ്യമായി വേണ്ടത്. മസില്‍ വേദന, മുതുക് വേദന എന്നിവയുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ഈ രോഗങ്ങളാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം ചികിൽസ പാടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ളിന്‍ കഴിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്‌ത സ്‌ഥലങ്ങളിലെ വീടുകള്‍ക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്‌ളവര്‍ വേസുകള്‍ എന്നിവയില്‍ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ വെള്ളം ആഴ്‌ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.
ആഴ്‌ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ളാസ്‍റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്‌തുക്കള്‍ ആഴ്‌ചയിലൊരിക്കല്‍ നീക്കംചെയ്‌ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. രാവിലെയും വൈകിട്ടുമാണ് കൊതുക് വീടിനുള്ളില്‍ കയറാന്‍ സാധ്യത. ആ നേരങ്ങളില്‍ വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടുക; മന്ത്രി പറഞ്ഞു.
ജില്ലാ ഓഫിസര്‍മാര്‍ ഫീല്‍ഡുതല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.
Most Read: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി






































