മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി.
കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മരക്കുറ്റിയിലെ അവശിഷ്‌ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കും.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിനായി പോലീസ് കസ്‌റ്റഡി അപേക്ഷ നൽകി. തനിക്ക് മുന്‍കാലങ്ങളില്‍ ഒരു മുന്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്‍ അഷ്റഫ് മൊഴി നല്‍കിയിരുന്നു. ഇയാള്‍ പോലീസില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കാന്‍ വയനാട് സ്വദേശിയായ ഈ മുന്‍ എസ്ഐയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും സ്‌ഥലത്തുണ്ടായിരുന്നില്ല.
2019ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിൽസിക്കാനെന്ന പേരിൽ ചികിൽസാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിൽസക്കുള്ള ഒറ്റമൂലി കൈക്കലാക്കി വിപണനം ചെയ്യുകയായിരുന്നു ഷൈബിൻ അഷ്‌റഫിന്റെ ലക്ഷ്യം.
Most Read: ഡെങ്കിപ്പനി, എലിപ്പനി; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്