തിരുവനന്തപുരം: ലഹരി മാഫിയകളെ നിർദാക്ഷണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ്, പോലീസ് വിഭാഗങ്ങളുടെ ഫലപ്രദമായ ഇടപെടൽ മൂലമാണ് സംസ്ഥാനത്ത് വേരുറപ്പിക്കാൻ ലഹരി മാഫിയകൾക്ക് സാധിക്കാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നടക്കം ലഹരി പദാർഥങ്ങൾ കടത്തുന്നവരേയും വിതരണക്കാരെയും സർക്കാർ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ യുവാക്കളെയും വിദ്യാർഥികളെയുമാണ് ലഹരിമാഫിയ ലക്ഷ്യമിടുന്നത്. ഇക്കൂട്ടരെ ലഹരിക്ക് അടിമപ്പെടുത്താനായാൽ അത് സമൂഹത്തെ പ്രതികൂലമായി തന്നെ ബാധിക്കും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകൾ നടത്താൻ സാധിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സർക്കാർ ഇടപെടലുകൾ പരാജയപ്പെടുത്താൻ മാഫിയ ശ്രമിക്കുമെന്നും അതിനാൽ ഇക്കാര്യങ്ങൾ ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലഹരി വർജനത്തിലൂടെ ലഹരിവിമുക്ത നവകേരളമാണ് ലക്ഷ്യമിടുന്നതെന്നും ഇതിനുവേണ്ടിയാണ് സർക്കാർ വിമുക്തി മിഷൻ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യവും വിപുലവുമായ ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനമാണ് വിമുക്തി നടത്തി വരുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓൺലൈൻ ക്യാമ്പയിനുകളും ഏറെ ഗുണകരമായിരുന്നു. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡും ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എക്സൈസ് ക്രൈം ബ്രാഞ്ചും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ലഹരി വേട്ടയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടാതെ, താലൂക്ക് തലത്തിൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുവാൻ സർക്കാരിന് പദ്ധതിയുണ്ട്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ കേന്ദ്രസഹായത്തോടെ ആധുനിക സംവിധാനങ്ങളുള്ള ഡീ അഡിക്ഷൻ സെന്റർ ഉടനേ ആരംഭിക്കും. ഇതിനുപുറമേ എക്സൈസിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.