വിജയവാഡ: ഓൺലൈൻ ഗെയിമായ പബ്‍ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16കാരൻ ആത്‌മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്‌ചയാണ് സംഭവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ് മരിച്ചത്.
ഞായറാഴ്‌ച സുഹൃത്തുക്കളോടൊപ്പമാണ് കുട്ടി വീഡിയോ ഗെയിം കളിച്ചത്. കളി തോറ്റപ്പോൾ കൂട്ടുകാർ അവനെ പരിഹസിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ കുട്ടി സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
2019ൽ രാജ്യത്ത് പബ്‌ജി നിരോധിച്ചിരുന്നു, എന്നാൽ ഈ ഗെയിം അടുത്തിടെ മറ്റൊരു പേരിൽ തിരിച്ചെത്തിയിട്ടുണ്ട്. ജീവൻ അപഹരിക്കുന്നതിനാൽ പബ്‌ജി പോലുള്ള ഗെയിമുകൾ സംസ്‌ഥാന- കേന്ദ്ര സർക്കാരുകൾ നിരോധിക്കണമെന്ന് ജില്ലാ കോൺ്രസ് പ്രസിഡണ്ട് താന്തിയ കുമാരി ആവശ്യപ്പെട്ടു.
ഓൺലൈൻ ഗെയിമുകൾ ജീവനെടുക്കുന്ന സംഭവം ഇതാദ്യമായല്ല റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്‌ച ലഖ്‌നൗവിൽ പബ്‌ജി കളിക്കുന്നതിൽ നിന്ന് തടഞ്ഞതിന് അമ്മയെ മകൻ വെടിവെച്ചുകൊന്നിരുന്നു. സെനികനായ പിതാവിന്റെ ലൈസൻസുള്ള പിസ്‌റ്റൾ ഉപയോഗിച്ചാണ് 16കാരൻ അമ്മയെ വെടിവെച്ചുകൊന്നത്. ദുർഗന്ധം വരാതിരിക്കാൻ റൂം ഫ്രെഷനർ ഉപയോഗിച്ച് കുട്ടി മൂന്ന് ദിവസത്തോളം അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ ഒളിപ്പിച്ചെന്നും യുപി പോലീസ് പറയുന്നു.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം