മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന് പോയ സ്വദേശി യുവാക്കളാണ് കഴിഞ്ഞ ദിവസം പാകിസ്‌ഥാനില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇരുവരുടെയും ഗ്രാമത്തില്‍ നിന്നുള്ള വലിയ ജനക്കൂട്ടമാണ് ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്.
ഒമാന്‍ പൗരൻമാരായ അലി അല്‍ ജാഫരി, സലീം അല്‍ ജാഫരി എന്നിവരാണ് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പത്ത് ദിവസത്തോളം കടലില്‍ കഴിച്ചൂകൂട്ടിയത്. മൽസ്യബന്ധനത്തിന് പോയ ഇവരുടെ ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വെച്ച് പണിമുടക്കി. ആരെയും ബന്ധപ്പെടാനുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. പത്ത് ദിവസത്തോളം നടുക്കടലില്‍ ഒഴുകി നടന്ന ഇവരുടെ കൈവശം ആകെ നാല് ലിറ്റര്‍ വെള്ളിമാണുണ്ടായിരുന്നത്.
പത്താം ദിവസം കടലിലൂടെ കടന്നുപോവുകയായിരുന്ന ഒരു പാകിസ്‌ഥാനി വാണിജ്യക്കപ്പലിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കപ്പല്‍ ജീവനക്കാരുടെ സഹായത്തോടെ ഒമാന്‍ അധികൃതരെയും നാട്ടിലുള്ള ബന്ധുക്കളെയും ഇവര്‍ വിവരമറിയിച്ചു. കറാച്ചിയിലെ ഒമാന്‍ എംബസി അധികൃതരും പാകിസ്‌ഥാന്‍ മാരിടൈം സെക്യൂരിറ്റി ജീവനക്കാരും ഇവരെ കറാച്ചിയില്‍ സ്വീകരിച്ച് ചികിൽസ ലഭ്യമാക്കിയ ശേഷം മസ്‍കറ്റിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. തങ്ങളുടെ രണ്ടാം ജൻമമെന്നാണ് ഇരുവരും സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
Most Read: ‘ഓപ്പറേഷൻ റേസ്’ ഇന്ന് മുതൽ; നിയമം ലംഘിച്ചാൽ പിടിവീഴും