കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ എഫ്ഐആറിൽ മാറ്റം വരുത്തി പോലീസ്. എഫ്ഐആറിൽ വധശ്രമം(307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.
കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പോലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്. ജിഷ്ണുവിനെ മർദ്ദിച്ച ശേഷം എസ്ഡിപിഐ പ്രവർത്തകർ വെള്ളത്തിൽ മുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നേരത്തെ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഫ്ളക്സ് കീറിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ട വിചാരണ നടത്തിയത്. ഇതിന് മുമ്പായി തൊട്ടടുത്ത വയലിൽ കൊണ്ടുപോയി വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സഫീർ മൂരാട്ടുകണ്ടിയെന്ന എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണ് ജിഷ്ണുവിനെ മർദ്ദിക്കുന്നത്. ഇയാളടക്കം ഒമ്പത് എസ്ഡിപിഐ പ്രവർത്തകർ ഇപ്പോൾ ഒളിവിലാണ്. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്.
ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം അതി ക്രൂരമായാണ് മർദ്ദിച്ചത്. ജിഷ്ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 9 പേർക്കെതിരേയും അക്രമി സംഘത്തിൽ ഉണ്ടായിരുന്ന 21 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
Most Read: പീഡന കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും