ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

By Trainee Reporter, Malabar News
Balussery mob attack
Ajwa Travels

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജിഷ്‌ണുവിനെ മർദ്ദിച്ച ശേഷം എസ്‌ഡിപിഐ പ്രവർത്തകർ വെള്ളത്തിൽ മുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വ്യാഴാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ട വിചാരണ നടത്തിയത്. ഇതിന് മുമ്പായി തൊട്ടടുത്ത വയലിൽ കൊണ്ടുപോയി വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സഫീർ മൂരാട്ടുകണ്ടിയെന്ന എസ്‌ഡിപിഐയുടെ സജീവ പ്രവർത്തകനാണ് ജിഷ്‌ണുവിനെ മർദ്ദിക്കുന്നത്. ഇയാളടക്കം ഒമ്പത് എസ്‌ഡിപിഐ പ്രവർത്തകർ ഇപ്പോൾ ഒളിവിലാണ്.

സഫീർ എന്നയാൾ ജിഷ്‌ണുവിനെ ലോക്കിട്ട് പിടിച്ചു വെള്ളത്തിൽ മുക്കുകയായിരുന്നു. പലതവണ വെള്ളത്തിൽ മുക്കിയെന്ന് ജിഷ്‌ണു മൊഴി നൽകിയിട്ടുണ്ട്. തുടർന്ന്, ജിഷ്‌ണുവിനെ റോഡിലെത്തിച്ചു വീണ്ടും മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ജിഷ്‌ണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം അതി ക്രൂരമായാണ് മർദ്ദിച്ചത്. ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 9 പേർക്കെതിരേയും അക്രമി സംഘത്തിൽ ഉണ്ടായിരുന്ന 21 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.

ജിഷ്‌ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്ഐആറിൽ പറയുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ- സിപിഎം നേരത്തെ ആരോപിച്ചിരുന്നു. പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശേരി ബ്ളോക്ക് കമ്മിറ്റി അംഗമായ ജിഷ്‌ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്‌ണുവിന്റെ മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ജിഷ്‌ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.

Most Read: രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE