തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ സ്‌ഥാപനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താനുള്ള വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡയറക്‌ടർ കൃഷ്‌ണ തേജ ഈ മാസം 17ന് ഇറക്കിയ ഉത്തരവാണ് മന്ത്രി റദ്ദാക്കിയത്.
വിഷയത്തിൽ ഇടപെട്ട മന്ത്രി വിവാദ ഉത്തരവിൽ കൃഷ്‌ണ തേജയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഓഫിസിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടർ നടപടികൾ എടുക്കാനുമായിരുന്നു ടൂറിസം വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ്. ഈ ഉത്തരവ് പിന്നീട് വിവാദമാവുകയായിരുന്നു.
ഇതോടെയാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിലെയും ഗസ്‌റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്‌ഥർക്ക് എതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്നുണ്ട്.
ആരോപണങ്ങളിൽ നിന്ന് പിൻമാറുകയും ചെയ്യുന്നുണ്ട്. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്‌ഥരുടെ സമയം നഷ്‌ടപ്പെടുത്തുന്നു. പ്രയത്‌നം പാഴായിപ്പോകുന്ന അവസ്‌ഥയും ഉണ്ടാക്കുന്നു. ചില ജീവനക്കാർ അടിസ്‌ഥാനരഹിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ പരാതികൾ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നു.
ഈ സാഹചര്യത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർ നടപടികൾ എടുക്കുകയും വേണമെന്നായിരുന്നു ടൂറിസം വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ്. വിഷയത്തിൽ സ്‌ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്‌ടർ ഉത്തവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം വകുപ്പ് ഡയറക്‌ടറിൽ നിന്ന് വിശദീകരണം തേടിയത്, പിന്നാലെ ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു.
Most Read: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി; മന്ത്രി ആർ ബിന്ദു







































