തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം കനത്തേക്കും. വ്യാപക മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, കേരള-ലക്ഷ്വദീപ്-കർണാടക തീരങ്ങളിൽ ഈ മാസം ആറാം തീയതി വരെ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതിനിടെ, കാലവർഷം ഇന്നലെ രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ എത്തിച്ചേരേണ്ടതിനും 6 ദിവസം മുമ്പെയാണ് കാലവർഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്.
ബംഗ്ളാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Most Read: ഉദയ്പൂർ കൊലക്കേസ്; കോടതിക്ക് പുറത്ത് പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം