കൊൽക്കത്ത: പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് അൺഫോളോ ചെയ്യുന്നത് തനിക്കും പാർട്ടിക്കും ഇടയിലുള്ള പ്രശ്നമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പാർട്ടി നേതാവായ മമത ബാനർജിയെ താൻ പിന്തുടരുന്നുണ്ടെന്നും വിഷയം ഉചിതമായ ഫോറത്തിൽ പരിഹരിക്കുമെന്നും അവർ പറഞ്ഞു.
“ഞാൻ പാർട്ടിയുടെയും ഏറ്റവും പ്രധാനമായി മമത ബാനർജിയുടെയും ഉറച്ച സൈനികനാണ്. എന്നാൽ ഇത് ഹിന്ദുമതത്തിന്റെ ഏകശിലാത്മകവും പുരുഷാധിപത്യപരവും ഏകതാനവുമായ ബിജെപിയുടെ ആശയവുമായുള്ള പോരാട്ടമാണ്. ഞാൻ മരിക്കും വരെ അതിനെ എതിർക്കും, ‘മഹുവാ ഇതിലേക്ക് കടക്കരുത്’ എന്ന് എന്നോട് പറയുന്നവർ ബിജെപിക്ക് ആവേശം പകരുകയാണ്. അതിനാൽ ഞാൻ അതിനെതിരെ ഉറച്ചുനിൽക്കുന്നു,”- മഹുവ മൊയ്ത്ര പറഞ്ഞു.
‘മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവത’ ആണ് കാളി എന്ന മഹുവ മൊയ്ത്രയുടെ പരാമർശത്തെ തള്ളി തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. മൊയ്ത്രയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും പാർട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിശദീകരിച്ചു.
ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ വ്യക്തമാക്കുന്നു.
ഇൻഡ്യാ ടുഡേ നടത്തിയ കോൺക്ളേവിലായിരുന്നു മഹുവ മൊയ്ത്ര കാളീ ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ചത്. “കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്കി അർപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാണ്,”- എന്നായിരുന്നു ഇന്ത്യാ ടുഡേ കോൺക്ളേവ് ഈസ്റ്റിൽ സംസാരിക്കവെ മഹുവ മൊയ്ത്ര പറഞ്ഞത്.
ഇതേത്തുടർന്ന് ഉയർന്ന സംഘപരിവാർ പ്രചാരണങ്ങൾക്കും മഹുവ മറുപടി നൽകിയിരുന്നു. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താൻ ഉപയോഗിച്ചിട്ടില്ലെന്നും ആയിരുന്നു മഹുവയുടെ വിശദീകരണം.
എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മഹുവയുടെ മറുപടി. ”എല്ലാ സംഘികളോടും പറയുകയാണ്. നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ ‘മാ കാളി’ ക്ഷേത്രം സന്ദർശിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നൽകുന്നതെന്ന് നോക്കൂ,”- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Most Read: രാജി തടി രക്ഷിക്കാനുള്ള ശ്രമം; ഇത് ഒന്നാം വിക്കറ്റ്-രണ്ടാം വിക്കറ്റ് ഉടനെന്ന് കെ സുധാകരൻ