തിരുവനന്തപുരം: ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ സജി ചെറിയാൻ രാജിവെച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ഒന്നാം വിക്കറ്റ് ആണെന്നും, രണ്ടാം വിക്കറ്റ് ഉടൻ വരുമെന്നും സുധാകരൻ വിമർശിച്ചു. തൽക്കാലത്തേക്ക് തടി രക്ഷിക്കാനുള്ള ശ്രമമാണ് സജി ചെറിയാന്റെ ഈ രാജിയെന്നും സുധാകരൻ ആരോപിച്ചു.
സജി ചെറിയാന് പിന്നാലെ ക്യാപ്റ്റന്റെ വിക്കറ്റും പോകും. ഇതുകൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സജി ചെറിയാൻ രാജിവെച്ചത് നല്ലകാര്യം. എന്നാൽ, പ്രസംഗത്തെ ഇപ്പോഴും ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സിപിഎം പരിശോധിക്കണം. രാജി വെച്ചത് കൊണ്ട് കാര്യം തീരില്ല.
എംഎൽഎ സ്‌ഥാനത്തേയും ബാധിക്കില്ല. അതുകൊണ്ട് എംഎൽഎ സ്‌ഥാനവും രാജിവെക്കണം, സിപിഎമ്മിന്റെ അഹങ്കാരത്തിന് ഏറ്റ താൽക്കാലിക തിരിച്ചടിയാണിത്. സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾക്കൊള്ളാൻ സജി ചെറിയാൻ തയ്യാറാകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതിനിടെ, സജി ചെറിയാൻ മന്ത്രി സ്‌ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളി പറയാത്തതിനെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു രാജി വെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്‌തമാക്കി. മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൗർഭാഗ്യകരവും അത്‌ഭുതപെടുത്തുന്നത് ആണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. എന്നാൽ, ഇപ്പോഴും അദ്ദേഹം പറയുന്നത് മാദ്ധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്. രാജിവെച്ചത് സ്വതന്ത്ര തീരുമാനം ആണെന്നാണ് അദ്ദേഹം പറയുന്നത്. അതിനർഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പിബിയുടെയും അഭിപ്രായം എന്താണെന്ന് വ്യക്‌തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Most Read: പകരക്കാരനില്ല; സജി ചെറിയാന്റെ ചുമതലകൾ മന്ത്രിമാർക്ക് വീതിച്ചുനൽകും