ന്യൂഡെൽഹി: കാളീ ദേവിയെ കുറിച്ചുള്ള പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്ക് എതിരെ മധ്യപ്രദേശിൽ കേസ്. കാളീ ദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിലൂടെ മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് മഹുവ മൊയ്‌ത്രക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നവരോട് വിട്ടുവീഴ്‌ചയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്‌തമാക്കി.
വിവാദ പരാമർശം നടത്തിയ തന്നെ പാർട്ടി കയ്യൊഴിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മഹുവ മൊയ്‌ത്ര അൺഫോളോ ചെയ്‌തിരുന്നു.
ഇൻഡ്യാ ടുഡേ നടത്തിയ കോൺക്ളേവിലായിരുന്നു മഹുവ മൊയ്‌ത്ര കാളീ ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ചത്. “കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്‌ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി അർപ്പിക്കുന്നു, മറ്റ് ചില സ്‌ഥലങ്ങളിൽ അത് ദൈവനിന്ദയാണ്,”- എന്നായിരുന്നു ഇന്ത്യാ ടുഡേ കോൺക്ളേവ് ഈസ്‌റ്റിൽ സംസാരിക്കവെ മഹുവ മൊയ്‌ത്ര പറഞ്ഞത്.
മൊയ്‌ത്രയുടെ കാളീ ദേവിയുമായി ബന്ധപ്പെട്ട പ്രസ്‌താവനയെ തള്ളി തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. മൊയ്‌ത്രയുടെ പ്രസ്‌താവന തികച്ചും വ്യക്‌തിപരമാണെന്നും പാർട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിശദീകരിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ വ്യക്‌തമാക്കുന്നു.
Most Read: സജി ചെറിയാന്റെ രാജി; സിപിഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം നാളെ- നിർണായകം