പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനയെ എത്തിച്ചത്. ‘പ്രമുഖ’ എന്ന് പേരുള്ള കുങ്കിയാനയെ ഉപയോഗിച്ച് ആക്രമകാരിയായ കൊമ്പനെ കാടുകയറ്റാണ് വനംവകുപ്പിന്റെ തീരുമാനം.
ചീക്കുഴി വന ഭാഗത്താണ് പട്രോളിങ് നടത്തുന്നത്. കാട്ടാനകളെ മയക്കുവെടി വെക്കുന്നതിനുള്ള അനുമതിക്കായി ഡിഎഫ്ഒ വൈൽഡ് ലൈഫ് വാർഡന് കത്ത് അയച്ചിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് മയക്കുവെടി വെക്കുന്നതിനുള്ള നീക്കവും വനംവകുപ്പ് ആരംഭിക്കും. വെള്ളിയാഴ്ച പുലർച്ചെയാണ് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമൻ എന്ന വയോധികനെ കാട്ടാന ചവിട്ടി കൊന്നത്.
എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ഡിഎഫ്ഒ ഓഫിസിന് മുന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അതിനിടെ, കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് നഷ്ടപരിഹാരം നൽകി.
Most Read: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്