ഡെൽഹി: ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്നും അവിടുത്തെ സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകിയിട്ടുണ്ട്.
മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിനിടെ ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് രംഗത്തെത്തി. ഇത്തരത്തില്‍ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിനും പുരോഗതിക്കുമായുള്ള ശ്രീലങ്കന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണ് ഇന്ത്യയെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗചി പ്രസ്താവിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
Most Read: ഇളവില്ല, ഡിഎൻഎ പരിശോധനക്ക് വിധേയനാകണം; മലയാളി വിമുക്ത ഭടനോട് സുപ്രീം കോടതി