തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് നിലവിൽ തടസമില്ല.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനമായിട്ടുണ്ട്. സെക്കൻഡിൽ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ചു 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.
അപ്പർ റൂൾ കർവിനോട് അടുക്കുകയും മഴ ശക്തമായി തുടരുകയും ചെയ്താൽ മാത്രം സ്പിൽവേ ഷട്ടർ തുറന്നാൽ മതിയെന്നാണ് തമിഴ്നാടിന്റെ തീരുമാനം. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്ക് നിർദ്ദേശം നൽകി.
Most Read: ആരാകും അടുത്ത രാഷ്ട്രപതി? വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക്, ഉറ്റുനോക്കി രാജ്യം