ന്യൂഡെൽഹി: അടുത്ത രാഷ്‌ട്രപതി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബൂത്തായി നിശ്‌ചയിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ പത്ത് മണിക്ക് പാർലമെന്റിനൊപ്പം വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും.
എംപിമാരും എംഎല്‍എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ഡിഎ സ്‌ഥാനാർഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, മികച്ച മൽസരം കാഴ്‌ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്‌ച വോട്ടെണ്ണൽ നടത്തി വിജയിയെ പ്രഖ്യാപിക്കും.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ ക്യാംപ് തികഞ്ഞ ആത്‌മവിശ്വാസത്തിൽ ആണെന്നതാണ് യാഥാർഥ്യം. ദ്രൗപദി മുർമുവിന്റെ സ്‌ഥാനാർഥിത്വം തന്നെയായിരുന്നു എൻഡിഎ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻഡിഎ സ്‌ഥാനാർഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്.
പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്‌തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈഎസ്‌ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻഡിഎക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്‌ഥാനാർഥി യശ്വന്ത് സിൻഹക്ക് ആം ആദ്‌മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
അതേസമയം, ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്‌തമായിട്ടുണ്ട്. സ്‌ഥാനാർഥിയായി ജഗ്‌ദീപ് ധാൻകറിനെ എൻഡിഎ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്‌ത സ്‌ഥാനാർഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു. ശരദ് പവാറിന്റെ വസതിയില്‍ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്‌ഥാനാർഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. വനിത, ന്യൂനപക്ഷ സമുദായഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ നിശ്‌ചയിച്ചത്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ