കൊച്ചി: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ട് ജീവനൊടുക്കിയ ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ റമ്മിയുടെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പരസ്യത്തിൽ അഭിനയിച്ച മൽസ്യത്തൊഴിലാളി. ഈ അടുത്ത കാലത്ത് റമ്മി കളിച്ച് 25000 രൂപ വിൻ ചെയ്‌തെന്നും ഉടൻ തന്നെ അക്കൗണ്ടിലേക്ക് ഈ പണം ക്രെഡിറ്റ് ആയെന്നുമുള്ള ആന്റണിയുടെ പരസ്യം ഫേസ്‌ബുക്കിലും മറ്റും നാം സ്‌ഥിരമായി കാണാറുള്ളതാണ്. എന്നാൽ, ഇത് വെറും ചതിക്കുഴിയാണെന്നും താൻ കാശുകാരൻ ആയിട്ടില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പരസ്യത്തിൽ അഭിനയിച്ച ആന്റണി ജാക്‌സൺ.
‘തുച്ഛമായ തുകയാണ് പരസ്യത്തിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ചത്. സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ് പരസ്യത്തിൽ അഭിനയിച്ചത്. എന്നാൽ, അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. ഞാനിപ്പോഴും ഹാർബറിൽ ജോലി ചെയ്യുന്നുണ്ട്. ആരും ഇത് കളിക്കരുതെന്നാണ് ഞാൻ പറയുന്നത്’; ആന്റണി പറയുന്നു.
പരസ്യം പ്രചരിപ്പിക്കുന്നത് നിർത്താൻ കമ്പനിയോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരതിന് തയ്യാറാകുന്നില്ലെന്നും ആന്റണി പറഞ്ഞു. പരസ്യം ചെയ്‌ത് ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമുകൾ മൂലം സാമ്പത്തിക നഷ്‌ടമുണ്ടായി ആത്‍മഹത്യ ചെയ്യുന്ന വാർത്തകൾ നിരന്തരം വരുന്നുണ്ടെന്നും ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാൻ ശക്‌തമായ നടപടി വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങൾ പരിശോധിച്ച് അതിനുള്ള നടപടികൾ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓൺലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകൾ തട്ടിയെടുക്കുന്നത്. ഇത്തരം പഴുതുകൾ അടച്ച് വേണം നടപടിയെടുക്കാൻ. ഇവയിൽ പലതും അതാത് സംസ്‌ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതിഘടനയുടെ ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്നവ പോലുമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ