മംഗളൂരു: സുറത്ത്‌കല്ലിലെ ഫാസിൽ വധക്കേസിൽ പതിനൊന്ന് പേർ കൂടി കസ്‌റ്റഡിയിൽ. ഇതോടെ കേസിൽ കസ്‌റ്റഡിയിലുള്ളവരുടെ എണ്ണം ഇരുപത്തിയൊന്നായി. അതേസമയം പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ എൻഐഎയുടെ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിച്ചേക്കും. കൂടാതെ തുടർച്ചയായി ഉണ്ടായ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ മംഗളൂരുവിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ തുടരുകയാണ്.
സുറത്ത്‌കല്ലിലെ ഫാസിലിന്റെ കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. കസ്‌റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്‌ത് വരികയാണ്. ഇവരിൽ ആരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്‌തത വരുത്താൻ പോലീസും തയ്യാറായിട്ടില്ല. പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, പ്രവീൺ നാട്ടാരുവിന്റെ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങൾ എൻഐഎ കേസ് ഏറ്റെടുന്നതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കേസിൽ ഇതുവരെ രണ്ടു പേർ മാത്രമാണ് അറസ്‌റ്റിലായിട്ടുള്ളത്.
അതേസമയം, തുടർച്ചയായുള്ള കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ മംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ തുടരുകയാണ്. അവശ്യ സർവീസുകൾ ഒഴികെ രാത്രി കാല യാത്രക്ക് നിയന്ത്രണമുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ അടച്ചിടണം. ദീർഘദൂര യാത്ര നടത്തുന്നവർ ടിക്കറ്റ് കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. കാസർഗോഡ് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും കേരള പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Most Read: പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും