നിടുംപൊയില്‍: ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാം ക്ളാസുകാരന് കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അര്‍ഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്ന് കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും ഇരുട്ടില്‍ വഴിതെറ്റി. രണ്ടുമണിക്കൂറിലേറെയാണ് കണ്ണവത്തെ കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ അര്‍ഷലിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തി.
അര്‍ഷലിന്റെ വീടിന്റെ ഇരുവശങ്ങളിലൂടെയും ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചു. അര്‍ഷലും കുടുംബവും നിലവില്‍ പെരിന്തോടി വേക്കളം എയുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ്. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ്. ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച മന്ത്രി എംവി ഗോവിന്ദന് അര്‍ഷലുമായി സംസാരിച്ചു.
Most Read: വിവാഹസമയം റിഫ പ്രായപൂർത്തി ആയിരുന്നില്ല; പോക്സോ കേസിൽ മെഹ്നാസ് അറസ്റ്റിൽ