തിരുവനന്തപുരം: മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണത്തിന് ആക്കം കൂട്ടുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതുമുന്നണിക്ക് നേരത്തെ ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ് ഇല്ലാത്ത ഭരണം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് എംവി ഗോവിന്ദന്റെ വാക്കുകൾ. ഷബാനു കേസിൽ സിപിഐഎം ഈ കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോൾ സിപിഎം നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യുഡിഎഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാൻ ആവില്ല. വൈകാതെ സിപിഎമ്മും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന നീക്കമാണിത്. ലീഗ് പല ദേശീയ പ്രശ്നങ്ങളിലും രാജ്യത്തിന്റെ പൊതു നിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതിനിടെ, സിപിഎമ്മിന്റെ മുസ്ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണത്. എംവി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ലീഗ് വർഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയെന്നും എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽഡിഎഫിലേക്കുള്ള ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, കരുതലോടെ ആയിരുന്നു ഇക്കാര്യത്തിൽ ലീഗിന്റെ പ്രതികരണം. എംവി ഗോവിന്ദന്റെ പ്രസ്താവനക്ക് മറ്റ് വ്യാഖ്യാനം നൽകേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Most Read: സുഖ്വീന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ