തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുൻ മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്‌തനായ സജി ചെറിയാന് മന്ത്രി സ്‌ഥാനത്തേക്ക് മടങ്ങി വരുന്നതിൽ നിലവിൽ തടസങ്ങളൊന്നും ഇല്ല.
സജി ചെറിയാനെ മന്ത്രി സ്‌ഥാനത്തേക്ക് മടക്കി കൊണ്ടുവരുന്നതിൽ വൈകാതെ തീരുമാനം എടുക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, തൃശൂരിൽ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്‌ച നടത്തേണ്ടിയിരുന്ന സെക്രട്ടറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്. ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സജി ചെറിയാൻ ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസ് റിപ്പോർട്ടിലും പറയുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമർശിക്കാൻ അവകാശം ഉണ്ടെന്ന് ജില്ലാ പ്‌ളീഡറുടെ നിയമോപദേശവും പോലീസിന് ലഭിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കുകയായിരുന്നു.
ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിന്നാലെ അദ്ദേഹം മന്ത്രി സ്‌ഥാനം രാജിവെച്ചിരുന്നു. സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Most Read: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല; എംവി ഗോവിന്ദൻ