എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. ഹോട്ടലിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
ഗൗരവമുള്ള കേസെന്ന നിലയിൽ ഉടമകൾക്കെതിരെ മനപൂർവമുള്ള നരഹത്യാ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് ആലുവ എസ്പി വിവേക് കുമാർ പറഞ്ഞു. ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെയും മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനാണ് പോലീസ് നീക്കം. നഗരസഭയിലെ രേഖകൾ പ്രകാരം വെടിമറ സ്വദേശി സിയാദുൽ ഹഖ് എന്നയാളാണ് ഹോട്ടലിന്റെ ഉടമ. ഒളിവിൽ കഴിയുന്ന ഇയാളെ പെട്ടെന്ന് തന്നെ കണ്ടെത്തുമെന്നും എസ്പി പറഞ്ഞു.
സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഹോട്ടലിന്റെ ലൈസന്‍സ് ഉൾപ്പടെ ആരോഗ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. മജ്ലിസിൽ നിന്നും കുഴിമന്തികഴിച്ച 67 പേരാണ് ആകെ ചികിൽസ തേടിയിട്ടുളളത്. കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചര്‍ദ്ദിയും ,വയറിളക്കവും, കടുത്ത ക്ഷീണവുമാണ് എല്ലാവര്ക്കും അനുഭവപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക്ശേഷം ഭക്ഷണം കഴിച്ചവരിലാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടത്. മാംസം ഭക്ഷിച്ചതാണ് ആരോഗ്യ പ്രശ്നത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മജ്ലിസ് ഉടമകളുടെ മറ്റൊരു ഹോട്ടലിൽ നിന്ന് പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.
അതേസമയം, നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ പിഴവുകൾ കണ്ടെത്തിയില്ല. ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് സഹകരണ സ്ഥാപനത്തിന്റെ കാന്റീനും യുവമോർച്ചാ പ്രതിഷേധത്തെ തുടർന്ന് താലൂക്ക് ആശുപത്രി കാന്റീനും ഇന്നലെ ആരോഗ്യവകുപ്പ് അടപ്പിച്ചു. ലൈസൻസ് ഇല്ലാതെയാണ് സഹകരണ സ്ഥാപനത്തിന്റെ കാന്റീൻ പ്രവർത്തിച്ചിരുന്നത്. ശവപ്പെട്ടി സൂക്ഷിച്ചിരുന്നതിനെ തുടർന്നാണ് ആശുപത്രി കാന്റീനെതിരെ പരാതി ഉയർന്നത്.
Most Read: സർവകലാശാലകളിൽ ആർത്തവാവധി അനുവദിച്ച് ഉത്തരവ്; 60 ദിവസം പ്രസവാവധിയും