തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾക്ക് തുടക്കമാകും. ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഗവർണർ നിർദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്.
കേന്ദ്ര സർക്കാരിന് എതിരെയുള്ള വിമർശനങ്ങൾ പരമാവധി മയപ്പെടുത്തിയാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. ഗവർണറോടുള്ള എതിർപ്പ് കാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സർക്കാർ ചിന്തിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്‌ഞക്ക് സമയം അനുവദിച്ചതോടെയാണ് സർക്കാർ-ഗവർണർ തർക്കത്തിന് അയവ് വന്നത്.
അതേസമയം, സാമ്പത്തിക ഞെരുക്കം, ധൂർത്ത്, പോലീസ്-ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർസോൺ പ്രതിസന്ധി എന്നിവക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
നിയമസഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയതാണ് 15ആം കേരള നിയമസഭയുടെ എട്ടാം സമ്മേളനം. 33 ദിവസമാണ് സഭ ചേരുക. തുടങ്ങി മാർച്ച് 30 വരെ സമ്മേളനം നീണ്ടുനിൽക്കും. ജനുവരി 25ന് ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചർച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. തുടർന്ന് ഫെബ്രുവരി ആറ് മുതൽ എട്ട് വരെ ബജറ്റിനെ കുറിച്ചുള്ള ചർച്ചയും നടക്കും. ഫെബ്രുവരി 29ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും നടക്കും.
Most Read: നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്