തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
പുതിയ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വികെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടിവി ചന്ദ്രൻ എന്നിവരാണ് സേർച്ച് കമ്മിറ്റിയിൽ ഉണ്ടായിരുന്നവർ. അതിനിടെ, രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പം പുലർത്തിയിരുന്ന അധ്യാപകർ കഴിഞ്ഞ ദിവസം കൂട്ടത്തോടെ രാജിവെച്ചിരുന്നു.
ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമാട്ടോഗ്രഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്.
ജാതി സംവരണം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെ കൊണ്ടുള്ള വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശങ്കർ മോഹൻ രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു കെ ജയകുമാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്.
നേരത്തെ നിയമിച്ച കമ്മീഷനും സമാനമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ശങ്കർ മോഹന് പിന്തുണ നൽകിയതിന്റെ പേരിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമശനം ഉയർന്നിരുന്നു. അടൂരിനെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
Most Read: ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് ബിജെപി പ്രതിഷേധം-പലയിടത്തും സംഘർഷം