തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് വർധനവിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വർധിപ്പിച്ച നികുതി നിർദ്ദേശങ്ങളിൽ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിൻമേലുള്ള പൊതു ചർച്ചയിൽ മന്ത്രി വ്യക്തമാക്കി. പിന്നാലെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു.
ബജറ്റിന് ലക്ഷ്യബോധം ഇല്ലെന്ന വാദം തള്ളിയ ധനമന്ത്രി, സർക്കാരിന് കൃത്യമായ ലക്ഷ്യബോധം ഉണ്ടെന്ന് നിയമസഭയിൽ മറുപടി പറഞ്ഞു. ബജറ്റിനോടുള്ള വിമർശനങ്ങളിൽ രാഷ്ട്രീയ അതിപ്രസരമാണുള്ളത്. കോൺഗ്രസിന്റെ ആത്മാവ് നഷ്ടപ്പെട്ടുപോയെന്നും ജനങ്ങൾക്ക് ഗുണം ചെയ്യണമെന്നുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാരിന് ധൂർത്തില്ല. വിദേശയാത്രകളും ധൂർത്തല്ല. ചിലവ് ചുരുക്കലിൽ ശാസ്ത്രീയ കാഴ്ചപ്പാടാണുള്ളത്. ബജറ്റിലെ നിർദ്ദേശങ്ങൾ ഭാവിയിലേക്ക് ഉള്ളതാണ്. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങൾക്ക് നികുതി ഭാരമില്ല. പെട്രോൾ-ഡീസൽ നികുതി വർധനയിൽ മാറ്റം ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, ബജറ്റിലെ നികുതി പിരിവിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഓരോ കുടുംബത്തിനും 4000 രൂപ വരെ അധിക ചിലവ് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റ് വിപണിയെ തളർത്തിയിരിക്കുകയാണ്. ഇന്ധന സെസ് കുറയ്ക്കാതെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
Most Read: പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി