കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് കസബ പോലീസ് അറിയിച്ചു.
അതേസമയം, ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇതിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും.
കോഴിക്കോട് ബീച്ചിന് സമീപം പ്രതികളിൽ ഒരാൾ താമസിക്കുന്ന മുറിയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. മുറിയിൽ വെച്ച് നിർബന്ധിച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു പീഡനം. തുടർന്ന് അബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ ഉപേക്ഷിച്ചു ഇരുവരും കടന്നു കളയുകയായിരുന്നു. ഞായറാഴ്ച രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതർ കൗൺസിലിന് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ഇന്നലെ സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read: ട്രഷറി നിയന്ത്രണം കടുപ്പിച്ചു സർക്കാർ; ബില്ലുകൾ മാറാൻ അനുമതി വേണം