കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തു. അന്യായമായി കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി പാലാരിവട്ടം പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഇന്നത്തെ രാത്രി 7.45ഓടെ ആണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനകത്ത് അതിക്രമിച്ചു കയറിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി പ്രവർത്തകർ നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഓഫീസിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിവരം.
ഓഫീസ് പ്രവർത്തനവും തടസപ്പെടുത്തി. ഒരു മണിക്കൂറോളം ഓഫീസിൽ ബഹളം വെച്ച പ്രവർത്തകരെ പോലീസ് എത്തിയാണ് നീക്കിയത്. അതേസമയം, കേരളം മുമ്പെങ്ങും കാണാത്തവിധം ഒരു മാദ്ധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എസ്എഫ്ഐ അതിക്രമത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ളബും കെയുഡബ്ളൂജെ ജില്ലാ കമ്മറ്റിയും അടക്കം വിവിധ മാദ്ധ്യമ കൂട്ടായ്മകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
അതിനിടെ, എസ്എഫ്ഐ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. വർത്തയെന്ന പേരിൽ നടക്കുന്നത് വ്യക്തിഹത്യ എന്നാണെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ പ്രതിഷേധത്തെ കുറിച്ച് അറിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാൽ, എസ്എഫ്ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്ത മുഖമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു.
തുറന്ന് എഴുതുന്നവരെ ഭീഷണിപ്പെടുത്തുകയും അതിക്രമിക്കുകയും ചെയ്യുകയാണ്. വിനു വി ജോണിനെതിരെ എടുത്ത നടപടി നമ്മൾ കണ്ടതല്ലേ എന്ന് ചോദിച്ച കെസി വേണുഗോപാൽ, ഇടതു ഭരണത്തിൽ വ്യക്തിയെ ബഹിഷ്കരിക്കുന്നതിനെയും മാദ്ധ്യമ സ്ഥാപനങ്ങൾ ആക്രമിക്കുന്നതിനെയും വിമർശിച്ചു. നരേന്ദ്ര മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാൽ വിമർശിച്ചു.
Most Read: തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു