കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കെതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനുള്ള സാധ്യതയില്ല. പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖുള്ളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി. അതിനിടെ, എൻഐഎ കേസ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ, ഇന്ന് തന്നെ കോടതിയിൽ റിപ്പോർട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കും. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എൻഐഎ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു.
കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട് കേരളാ പോലീസ് എൻഐഎ സംഘത്തിന് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻഐഎയുടെ അന്വേഷണ പരിധിയിൽ വരിക. എൻഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവം ഉള്ളതാണെന്ന വിലയിരുത്തലിൽ ആണ് എൻഐഎ.
Most Read: അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും