ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കർണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്നും, ആർക്കും വേവലാതി വേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സിദ്ദരാമയ്യയും ഡികെ ശിവകുമാറും കോൺഗ്രസ് നേതാക്കളാണ്. ഇവരിൽ ആരാണ് മുഖ്യമന്ത്രി എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. തീരുമാനം ഉടൻ ഉണ്ടാവും. ആരും വേവലാതി പെടേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം, സിദ്ധരാമയ്യക്ക് പിന്നാലെ ഡികെ ശിവകുമാറും വൈകിട്ട് ഡെൽഹിയിലെത്തും. ഡെൽഹിക്ക് പോകുന്നില്ലെന്ന് രാവിലെ ഡികെ പറഞ്ഞിരുന്നു.
ഇന്ന് രാത്രി മുഖ്യമന്ത്രിയെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായി ഇന്ന് മല്ലികാർജുൻ ഖാർഗെ ഡെൽഹിയിൽ ചർച്ച നടത്തിയതിന് ശേഷമാകും പ്രഖ്യാപനം. പിന്നാലെ, കർണാടകയിൽ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഭൂരിപക്ഷം എംഎൽഎമാരും സിദ്ദരാമയ്യക്ക് ഒപ്പമാണെന്നാണ് സൂചന. ഡികെ ശിവകുമാറിനെ ഇക്കാര്യത്തിൽ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ബിജെപി വിട്ടു കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
മലയാളിയായ എൻ എ ഹാരിസ്, കെജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഇടം നേടിയേക്കും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക ആണെങ്കിൽ ഡികെ ശിവകുമാർ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും.
Most Read: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി