ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. കമ്പം മേഖലയിൽ കൊമ്പന്റെ പരാക്രമം തുടരുകയാണ്. കമ്പം ടൗണിൽ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ കൊമ്പൻ തകർത്തു. ടൗണിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ എടുത്തെറിഞ്ഞ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് കൊമ്പൻ ടൗണിലെത്തിയത്. ഇവിടെയുള്ള നടരാജ കല്യാണ മണ്ഡപത്തിന് പുറകിൽ വരെ ആന എത്തിയെന്നാണ് വിവരം. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ചേക്കുമെന്നാണ് നിലവിലെ വിവരം. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ചു തുരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റി ആയ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് അന എത്തിയത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ കൊമ്പൻ പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാന ആക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനംവകുപ്പ് കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത.
ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത് ചിന്നക്കനാൽ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാകും. കമ്പത്തു നിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. കമ്പത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ വനം മന്ത്രി എകെ ശശീന്ദ്രൻ വനം-വന്യജീവി വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്പത്ത് പോലീസ് ജാഗ്രതാ നിർദ്ദേശമിറക്കി. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. തോക്കുമായി പോലീസുകാർ സ്ഥലത്തുണ്ട്. ആകാശത്തേക്കു വെടിവെച്ചു അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അതേസമയം, കേരളത്തിന്റെ ഭാഗത്തേക്ക് നീങ്ങിയ ആന തിരിഞ്ഞു വീണ്ടും കമ്പം ഭാഗത്തേക്ക് തന്നെ പോകുന്നതായാണ് റിപ്പോർട്ടുകൾ.
Most Read: എംജി വിസിയുടെ പുനർനിയമനം; സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ