ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം കൂടുതൽ സ്‌ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്‌ഥാപനങ്ങളെയും സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങൾ 2024-25 വർഷങ്ങളിൽ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിർദ്ദേശം. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ ആറുമാസത്തിനകം ജീവനക്കാരിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നേരത്തെ നൽകിയ നിർദ്ദേശം.
ഇതനുസരിച്ചു ജൂലൈ ഏഴിന് മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് മാസത്തിൽ 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്‌ദുൽ റഹ്‌മാൻ അൽ അവാർ അറിയിച്ചത്. ആറു മാസത്തിന് 42,000 ദിർഹം ഈടാക്കും. നിയമലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
അർധവാർഷിക സ്വദേശിവൽക്കരണം ജൂൺ 30ഓടെ പൂർത്തിയാക്കാനായിരുന്നു ആദ്യ നിർദ്ദേശം. പിന്നീട് ജൂലൈ ഏഴ് വരെ സമയം നീട്ടി നൽകുകയായിരുന്നു. അമ്പതിലധികം ആളുകൾ ജോലി ചെയുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്‌ഥാപനങ്ങൾക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വർഷം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന സ്വദേശിവൽക്കരണ നിബന്ധനകൾ ഓരോ വർഷവും രണ്ടു ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പിലാക്കേണ്ടത്.
കഴിഞ്ഞ വർഷം ഡിസംബറോടെ രണ്ടു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കിക്കഴിഞ്ഞു. ഈ വർഷം ജൂൺ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. സ്വകാര്യ സ്‌ഥാപനങ്ങളിലെ വിദഗ്‌ധ തൊഴിലുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്.
Most Read: കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി