വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ് മകൾ ദക്ഷയുമായി പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ദർശനയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഭർത്താവും ഭർതൃ പിതാവും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഇയാളുടെ പിതാവ് റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് ദർശനയുടെ മാതാവ് വിശാലാക്ഷി പറഞ്ഞു.
ദർശനയെ കൊണ്ട് രണ്ടു തവണ ഓംപ്രകാശ് നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിപ്പിച്ചു. തുടർന്ന് നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മാതാവ് പറഞ്ഞു. വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിയും മുൻപ് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ഭർത്താവിന്റെ അച്ഛൻ കാപ്പി കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതുമുതൽ തുടങ്ങിയ പീഡനമാണെന്നും കുടുംബം ആരോപിക്കുന്നു. ദർശനയെ ഇരുവരും മർദ്ദിക്കാറുണ്ടെന്നും മാതാവ് പറഞ്ഞു.
ശാരീരിക-മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ കമ്പളക്കാട് പോലീസിൽ പരാതി നൽകിയിട്ടും ദർശനക്ക് നീതി ലഭിച്ചില്ല. മകൾ ദക്ഷയെ കരുതിയാണ് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടും ദർശന ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. ഭർത്താവിന്റെ അച്ഛൻ ദർശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാൻ ആവശ്യപെടുന്നതുമായ സംഭാഷണ വീഡിയോയും മാതാപിതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
ദർശനയുടെയും മകളുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവ് അറിയിച്ചു. കഴിഞ്ഞ 13ആം തീയതിയാണ് അഞ്ചുവയസുള്ള മകൾ ദക്ഷയുമായി ദർശന പുഴയിൽ ചാടി ജീവനൊടുക്കിയത്.
Most Read: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും






































