കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. സംഭവത്തിൽ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് പോലീസ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് അക്രമിച്ചുവെന്ന് ആരോപിച്ചു വിനായകനും ഇന്ന് പോലീസിൽ പരാതി നൽകിയേക്കും. കലൂരിലെ ഫ്ളാറ്റ് തകർത്തുവെന്നാണ് വിനായകന്റെ ആക്ഷേപം. കൊച്ചി കലൂർ സ്‌റ്റേഡിയത്തിന് പിന്നിലെ സ്‌റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഫ്ളാറ്റിലെ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് പോലീസും ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റിയത്. അതിനിടെ, ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചു നടി നിരഞ്‌ജന അനൂപ് രംഗത്തെത്തി. നടന്റെ പ്രസ്‌താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമാണെന്ന് നിരഞ്‌ജന പറഞ്ഞു. ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
‘ഞാൻ കൂടി ഉൾപ്പെടുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്‌താവനകളാൽ മുറിവേറ്റ പൊതുജനങ്ങളോടും ഓരോ വ്യക്‌തികളോടും ഞാൻ മാപ്പ് ചോദിക്കുന്നു. നടനിൽ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്‌താവനയാണ്. എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാൻ ഇതിവിടെ പറയാൻ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്‌മശാന്തിക്കായി പ്രാർഥിക്കുന്നു’- നിരഞ്‌ജന അനൂപ് പറഞ്ഞു.
Most Read: അപകീർത്തി കേസ്; അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും- രാഹുലിന് നിർണായകം