ഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകദിനം. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുപ്രീം കോടതിയിൽ രാഹുലിനായി ഹാജരാവുക. സ്‌റ്റേ ആവശ്യം കോടതി അംഗീകരിച്ചാൽ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോക്‌സഭാംഗത്വം തിരികെ ലഭിക്കും.
മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്‌റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. മോദി സമുദായത്തെ അപമാനിച്ചെന്ന ഹരജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതോടെയാണ് രാഹുൽ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനായത്.
Most Read: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്