ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ ‘800‘ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില ആളുകളില്‍ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാവുന്നതായും തന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടന്‍ ഇങ്ങനെ കുഴപ്പത്തില്‍ ചാടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുത്തയ്യ മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്‌തമാക്കി. വിജയ് സേതുപതിയും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
മാത്രവുമല്ല ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മറ്റൊരു നടനെ കണ്ടെത്തുമെന്നും ഉടന്‍ തന്നെ ചിത്രം ആരാധകരുടെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.
நன்றி.. வணக்கம் ?? pic.twitter.com/PMCPBDEgAC
— VijaySethupathi (@VijaySethuOffl) October 19, 2020
‘അനേകം പ്രതിബന്ധങ്ങളെ മറികടന്നാണ് ഞാന്‍ ഇന്നീ സ്‌ഥാനത്തെത്തിയത്. തടസ്സങ്ങള്‍ ഒരിക്കലും എന്നെ പിന്തിരിപ്പിക്കില്ല. ഈ ബയോപിക്ക് സ്വീകരിക്കാന്‍ കാരണം ഇത് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കുമെന്ന് കരുതിയതിനാലാണ്’. മുരളീധരന്‍ വ്യക്‌തമാക്കി.
കൂടാതെ തന്നെ പിന്തുണച്ച മാദ്ധ്യമങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും വിജയ് സേതുപതിയുടെ ആരാധകര്‍ക്കും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. തമിഴരെ രണ്ടാം കിട പൗരന്മാരായാണ് ശ്രീലങ്കന്‍ ജനത കണക്കാക്കുന്നത്. അങ്ങനെ ഒരു രാജ്യത്ത് നിന്നുള്ള ക്രിക്കറ്ററുടെ വേഷത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതി അഭിനയിക്കുന്നു എന്ന കാരണത്താലാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്‌തിപ്പെട്ടത്. സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ വിജയ് സേതുപതിക്കെതിരെ ‘ഷെയിം ഓണ്‍ യൂ വിജയ് സേതുപതി’ എന്ന ഹാഷ്‌ടാഗ് ആക്രമണവും ഉണ്ടായിരുന്നു.
Read Also: കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ