ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന് ശർമ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്‌ഥാനാർഥിക്ക് എതിരായ കമൽ നാഥിന്റെ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബിജെപി സ്‌ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ തിരിഞ്ഞത്. ഒരു ‘ഐറ്റ’മായ എതിർ സ്‌ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്‌ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നും ആയിരുന്നു കമൽനാഥിന്റെ പ്രസ്‌താവന.
“ഞാൻ എതിർ സ്‌ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്”,-എന്നിങ്ങനെയായിരുന്നു കമൽനാഥ് പറഞ്ഞത്. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
Related News: കമൽനാഥിനെ പാർട്ടി സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണം; സോണിയക്ക് ചൗഹാന്റെ കത്ത്
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്തുള്ള കമൽ നാഥിന്റെ പ്രസ്‌താവന കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കമൽ നാഥിന്റെ വാക്കുകളെ ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുണ്ട്. വിഷയത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. കോൺഗ്രസ് നേതാവിന്റെ ഫ്യൂഡൽ മനസ്‌ഥിതിയാണ് ഇവിടെ തെളിഞ്ഞതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രതികരിച്ചു.
നവംബർ 3നാണ് മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ നവംബർ 10നു നടക്കും.