ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകർച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാൽ ക്രൈം ബ്രാഞ്ച് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
ഭോപ്പാൽ ബിജെപി ജില്ലാ പ്രസിഡണ്ട് സുമിത് പച്ചൗരി, ബിജെപി എംഎൽഎമാരായ വിശ്വാസ് സാരംഗ്, രാമേശ്വർ ശർമ്മ എന്നിവരുടെ പരാതിയിലാണ് നടപടി. കോവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്‌ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ല, കോവിഡ് മരണ കണക്കുകളിൽ സർക്കാർ കൃത്രിമം കാണിക്കുകയാണ് എന്നീ ആരോപണങ്ങൾ ആയിരുന്നു തന്റെ പ്രസംഗത്തിലൂടെ കമൽനാഥ് ഉന്നയിച്ചിരുന്നത്.
ശനിയാഴ്‌ച ഉജ്‌ജയിനിൽ നടന്ന വാർത്താ സമ്മേളനത്തിന്റെ വീഡിയോ സഹിതമാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Also: ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു